Proverbs 6

1മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ

അന്യനു വേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
2നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു;
നിന്റെ വായിലെ മൊഴികളാൽ നീ കെണിയിലായി.

3ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക;

കൂട്ടുകാരന്റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ;
നീ ചെന്ന്, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക.

4നിന്റെ കണ്ണിന് ഉറക്കവും

നിന്റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്.
5മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും
പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും
എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക,

6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;

അതിന്റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക.
7അതിന് നായകനും മേൽവിചാരകനും
അധിപതിയും ഇല്ലാതിരുന്നിട്ടും
8വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു;
കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു.

9മടിയാ, നീ എത്രനേരം കിടന്നുറങ്ങും?

എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
10കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര;
കുറേക്കൂടെ കൈകെട്ടിക്കിടപ്പ്.
11അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും
നിന്റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും.

12നിസ്സാരനും ദുഷ്കർമ്മിയുമായവൻ

വായുടെ വക്രതയോടെ നടക്കുന്നു.
13അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ട് തോണ്ടുന്നു;
വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു.

14അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്;

അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു.
15അതുകൊണ്ട് അവന്റെ ആപത്ത് പെട്ടെന്ന് വരും;
ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല.

16ആറു കാര്യം യഹോവ വെറുക്കുന്നു;

ഏഴു കാര്യം അവന് അറപ്പാകുന്നു:

17ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും

കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കൈയും
18ദുരുപായം നിരൂപിക്കുന്ന ഹൃദയവും
ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും
19ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും
സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.

20മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്കുക;

അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്.
21അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക;
നിന്റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക.

22നീ നടക്കുമ്പോൾ അത് നിനക്ക് വഴികാണിക്കും.

നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും;
നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും.
23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും
പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.

24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും

പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.
25അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്;
അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്.

26വേശ്യാസ്ത്രീനിമിത്തം പുരുഷൻ ഉണങ്ങിയ അപ്പക്കഷണം പോലെയായിപ്പോകും;

വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
27ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ
മടിയിൽ തീ കൊണ്ടുവരാമോ?

28ഒരുത്തനു കാൽ പൊള്ളാതെ

തീക്കനലിന്മേൽ നടക്കാമോ?
29കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെ തന്നെ;
അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല.

30കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ

ആരും അവനെ നിന്ദിക്കുന്നില്ല.
31അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം;
തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം;

32സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;

അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
33പ്രഹരവും അപമാനവും അവനു ലഭിക്കും;
അവന്റെ നിന്ദ മാഞ്ഞുപോകുകയുമില്ല.

34ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു;

പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല.
അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;
എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.
35

Copyright information for MalULB